IFFK വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റില്ല
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) സ്ഥിരം വേദി തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റാൻ സർക്കാർ ഒരുങ്ങുന്നതായുള്ള പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണ്. അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) അതിന്റെ എല്ലാ പ്രൗഢിയോടെയും തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് തന്നെ തുടരുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ തിരുവനന്തപുരത്ത് IFFKക്ക് ഒരു സ്ഥിരം വേദി ഒരുക്കുന്നതിനായി പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്. അതിനാൽ വേദി മാറ്റുമെന്ന തരത്തിലുള്ള ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ല.
മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയലിന്റെ സ്മരണാർത്ഥം കൊച്ചിയിൽ ഒരു അത്യാധുനിക അന്താരാഷ്ട്ര ഫിലിം സിറ്റിയാണ് ബജറ്റിലൂടെ വിഭാവനം ചെയ്യുന്നത്. ഇത് ചലച്ചിത്ര മേഖലയ്ക്ക് വ്യവസായിക പദവി നൽകുന്നതിന്റെ ഭാഗമായുള്ള പുതിയ ചുവടുവെപ്പാണ്. കൊച്ചിയിലെ ഫിലിം സിറ്റിയും തിരുവനന്തപുരത്തെ IFFK വേദിയും രണ്ട് വ്യത്യസ്ത പദ്ധതികളാണ്.
തലസ്ഥാന നഗരിയിൽ നിന്ന് IFFK മാറ്റുന്നു എന്ന രീതിയിൽ വരുന്ന വാർത്തകൾ പൊതുജനങ്ങളിലും സിനിമാ പ്രേമികളിലും തെറ്റിദ്ധാരണ പരത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ബജറ്റ് പ്രഖ്യാപനങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് നടത്തുന്ന ഇത്തരം പ്രചാരണങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.













