മരണസമയത്ത് അവര്‍ കോവിഡ് പോസിറ്റീവ് ആയിരുന്നില്ല. സന്ദേശങ്ങള്‍ വ്യാജം

മുന്‍ കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ എത്തിച്ചു സംസ്‌ക്കാര ചടങ്ങുകള്‍ നടത്തി എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തി. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അമ്മയ്ക്ക് 2020 മെയ് 28നു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സ തേടിയിരുന്നു. ചികിത്സക്ക് ശേഷം ജൂണ് 5നും, 10 നും നടത്തിയ കോവിഡ് പരിശോധനകളില്‍ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ കോവിഡ് ബാധയെത്തുടര്‍ന്ന് 91 വയസുകാരിയായ അവരുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. ജൂണ് 14നു ഹൃദയാഘാതത്തെ തുടര്‍ന്നാണ് അവര്‍ മരിക്കുന്നത്. മരണസമയത്ത് അവര്‍ കോവിഡ് പോസിറ്റീവ് ആയിരുന്നില്ല. അതുകൊണ്ട് തന്നെ മൃതദേഹം കൊണ്ടുവരുന്നതിനും സംസ്‌ക്കാരചടങ്ങുകള്‍ നടത്തുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ ബാധകമല്ല.