വ്യാജ വാഹന പിഴ സന്ദേശങ്ങളിലൂടെ സൈബർ തട്ടിപ്പ്; ഔദ്യോഗിക സംവിധാനങ്ങൾ മാത്രം ഉപയോഗിക്കുക
വാഹന ഉടമകളെ ലക്ഷ്യമിട്ട് വ്യാജ പെറ്റി സന്ദേശങ്ങൾ അയച്ച് പണം തട്ടുന്ന സൈബർ സാമ്പത്തിക തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. പ്രമുഖ വാഹന വിവര പോർട്ടലുകളുടെ പേര് ദുരുപയോഗം ചെയ്താണ് ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. പ്രമുഖ വെബ്സൈറ്റുകളുടെ പേരിൽ വാട്സാപ്പ് വഴിയോ എസ്.എം.എസ് വഴിയോ ആണ് സന്ദേശങ്ങൾ വരുന്നത്. വാഹന ഉടമയുടെ പേരും അടുത്തിടെ ലഭിച്ച ട്രാഫിക് പിഴ തുകയും സന്ദേശത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. പിഴ ഉടൻ അടയ്ക്കുന്നതിനായി സന്ദേശത്തോടൊപ്പം ഒരു വ്യാജ ലിങ്കും നൽകിയിട്ടുണ്ടാകും. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ യു.പി.ഐ ആപ്പുകളിലേക്കോ വ്യാജ ബാങ്കിങ് പേജുകളിലേക്കോ ഉപയോക്താക്കൾ നയിക്കപ്പെടുകയും പണം നഷ്ടപ്പെടുകയും ചെയ്യുന്നു.
വാട്സാപ്പ് , എസ്.എം.എസ് എന്നിവ വഴി ലഭിക്കുന്ന ട്രാഫിക് പിഴ സന്ദേശങ്ങൾ മാത്രം വിശ്വസിച്ച് പണമടക്കാൻ ശ്രമിക്കരുത്.സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, യു.പി.ഐ പിൻ എന്നിവ അപരിചിതമായ വെബ്സൈറ്റുകളിൽ ഒരു കാരണവശാലും നൽകരുത്. ട്രാഫിക് പിഴ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാനും തുക അടയ്ക്കാനും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലായ 'e-Challan' (echallan.parivahan.gov.in) അല്ലെങ്കിൽ കേരള പോലീസിന്റെ ഔദ്യോഗിക ആപ്പുകൾ മാത്രം ഉപയോഗിക്കുക.













