മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങിയെന്ന പ്രചാരണം വ്യാജം
മൂന്നാർ കുണ്ടളയിൽ കടുവ കുട്ടികളോടൊപ്പം ഇറങ്ങിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പൂർണ്ണമായും വസ്തുതാവിരുദ്ധം. വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപകമായി പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ വിനോദസഞ്ചാര മേഖലയായ മൂന്നാറിലെ ജനങ്ങളെയും സഞ്ചാരികളെയും ഒരുപോലെ പരിഭ്രാന്തരാക്കുന്ന സാഹചര്യത്തിലാണ് വനംവകുപ്പ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്. നിലവിൽ പ്രചരിക്കുന്ന വീഡിയോ മൂന്നാറിൽ നിന്നുള്ളതല്ലെന്നും ഉത്തർപ്രദേശിലെ ഒരു കടുവ സംരക്ഷണ കേന്ദ്രത്തിൽ ചിത്രീകരിച്ചതാണെന്നും മൂന്നാർ ഫോറസ്റ്റ് ഓഫീസർ സ്ഥിരീകരിച്ചു.
കടുവയും കുഞ്ഞുങ്ങളും റോഡ് മുറിച്ചുകടക്കുന്ന ഈ പഴയ ദൃശ്യങ്ങളാണ് മൂന്നാർ കുണ്ടളയിലേതെന്ന പേരിൽ തെറ്റായ അടിക്കുറിപ്പോടെ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്ന ഇത്തരം വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കും അവ പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും.
സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന ഇത്തരം സെൻസിറ്റീവ് ആയ സന്ദേശങ്ങൾ ഷെയർ ചെയ്യുന്നതിന് മുൻപ് അവയുടെ സത്യാവസ്ഥ പരിശോധിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷയെക്കുറിച്ചോ വന്യജീവി സാന്നിധ്യത്തെക്കുറിച്ചോ ഉള്ള ഔദ്യോഗിക അറിയിപ്പുകൾക്കായി വനംവകുപ്പിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ഔദ്യോഗിക പേജുകളെ മാത്രം ആശ്രയിക്കുക.













