നെല്ല് സംഭരണ കുടിശ്ശിക: 647 കോടി രൂപ ലഭിക്കാത്തത് ഓഡിറ്റ് റിപ്പോർട്ട് നൽകാത്തതിനാൽ അല്ല

സംസ്ഥാന സർക്കാർ ഓഡിറ്റ് റിപ്പോർട്ട് നൽകാത്തതുകൊണ്ടാണ് 2017 മുതൽ കേരളത്തിലെ നെൽകർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വിലയായി ലഭിക്കേണ്ട 647 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് ഇപ്പോഴും കുടിശ്ശികയായിട്ടുള്ളതെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.


സംഭരണവിലയുടെ ഒരു ഘടകമായ വേരിയബിൾ കോസ്റ്റിന്റെ അഞ്ച് ശതമാനം മാത്രം ഓഡിറ്റ് റിപ്പോർട്ട് നൽകിയില്ലെങ്കിൽ തടഞ്ഞുവയ്ക്കുകയും ബാക്കി തുക അനുവദിക്കുകയുമാണ് വികേന്ദ്രീകൃത ധാന്യസംഭരണപദ്ധതി പ്രകാരം ചെയ്യേണ്ടിയിരുന്നത്. കേന്ദ്രം നൽകാനുള്ള മൊത്തം തുകയുടെ രണ്ടു ശതമാനത്തിൽ താഴെ മാത്രമെ ഈ ഘടകം വരികയുള്ളൂ. ഇതാണ് നെല്ല് സംഭരണത്തിന്റെ കേരളത്തിലെ നിർവഹണ ഏജൻസിയായ സപ്ലൈകോയുടെ മുൻവർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടുകൾ ലഭിച്ചതിനുശേഷം അന്തിമമായി തീർപ്പാക്കാനുള്ള താങ്ങുവിലയുടെ ക്ലയിം.


കേരളത്തിന് നൽകാനുള്ള തുകയിൽ  2018-19 മുതൽ 2023-24 വരെ ഉള്ള കാലയളവിൽ തടഞ്ഞുവച്ചിരിക്കുന്ന 647 കോടി രൂപയിൽ 84.12 കോടി രൂപ മാത്രമേ ഈ വിധത്തിൽ ഓഡിറ്റ് റിപ്പോർട്ട് നൽകാനുള്ളതിനാൽ ക്ലയിം അന്തിമമായി തീർപ്പാക്കപ്പെടാത്തതു കാരണം ലഭിക്കാതിരിക്കുന്നത്. ഈ കണക്കുകളും അന്തിമമായി തീർപ്പാക്കാനുള്ള നടപടികൾ നടന്നുവരികയാണ്.


എന്നാൽ  നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസിയായ സപ്ലൈകോ ഗ്യാരന്റി നിന്ന് പൊതുമേഖലാബാങ്കുകളിൽ നിന്നും പി.ആർ.എസ്. വായ്പയായി സംസ്ഥാനത്തെ കർഷകർക്ക് നല്കി കഴിഞ്ഞതും അവർക്ക് സാമ്പത്തികബാധ്യത വരാതെ കാലാകാലങ്ങളിൽ തിരിച്ചടവ് നടത്തുന്നതുമായ തുക കേന്ദ്രം വർഷങ്ങളോളം തടഞ്ഞുവയ്ക്കുന്നത് അന്യായമായ മറ്റ് കാരണങ്ങൾ പറഞ്ഞുകൊണ്ടാണ്. 

ടൈഡ് ഓവർ വിഹിതമായി ലഭിക്കുന്ന അരി ജനദ്രോഹകരമായ വിധത്തിൽ കേന്ദ്രം നിശ്ചയിച്ച പ്രതിമാസപരിധി മറികടന്നുകൊണ്ട് ഓണം പോലുള്ള ഉത്സവവേളകളിൽ നടത്തിയ അരി വിതരണം,  മുൻഗണനേതര വിഭാഗങ്ങൾക്ക് നല്കിയ സബ്‌സിഡി അരി വിതരണം ഇവയുടെ പേരിൽ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നു. മാപ്പർ റിപ്പോർട്ടിൽ കേന്ദ്രസർക്കാരിന്റെ ഐ.ടി. സംവിധാനത്തിനുണ്ടായ പിഴവിന്റെ പേരിൽപോലും കേരളത്തിലെ കർഷകർക്ക് ലഭിക്കേണ്ട 221.52 കോടി രൂപ തടഞ്ഞുവച്ചിരിക്കുന്നു.


        എന്നാൽ ഇത്തരം നടപടികൾ മൂലമുണ്ടാകുന്ന പ്രയാസങ്ങൾ കർഷകരെ ബാധിക്കാതിരിക്കാനുള്ള എല്ലാ പരിശ്രമങ്ങളുമാണ് കേരള സർക്കാർ നടത്തുന്നത്. മുൻവർഷങ്ങളിൽ സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തുതീർത്തിട്ടുണ്ട്. നടപ്പു സീസണിൽ അതായത് 2023-24 സംഭരണവർഷത്തെ രണ്ടാം വിളയിൽ 1,98,755 കർഷകരിൽ നിന്നായി സംഭരിച്ച 5.59 ലക്ഷം മെട്രിക് ടണ്ണിന്റെ വിലയായ 1584.11 കോടി രൂപയിൽ ഇനി 3486 കർഷകർക്കായി 25.64 കോടി രൂപ മാത്രമെ നല്കാൻ ബാക്കിയുള്ളൂ. ഇതിനായി സംസ്ഥാന സർക്കാർ 50 കോടി രൂപ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്.  ദിവസങ്ങൾക്കുള്ളിൽ തുക വിതരണം പൂർത്തിയാകുമെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.